ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്താദ്യമായി ഓപ്പണ്‍ സര്‍വ്വകലാശാല നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയും പ്രശ്നങ്ങളെയും ആവശ്യങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ സത്യസന്ധമായി അഭിമുഖീകരിക്കുന്നുണ്ടോ എന്ന അന്വേഷണം പ്രസക്തമാണ്. അംഗീകൃത സര്‍ക്കാര്‍ – എയ്ഡഡ് – സ്വാശ്രയ – സ്വകാര്യ കോളേജുകളില്‍ പ്രവേശനം ലഭിക്കാതെ പോകുന്ന വിദ്യാര്‍ത്ഥികളാണ് പൊതുവില്‍ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ ( പ്രൈവറ്റ് രജിസ്ട്രേഷന്, വിദൂര വിദ്യാഭ്യാസം ) ബിരുദപഠനം നടത്താറുള്ളത്. ഇതില്‍ പ്രൈവറ്റ് രജിസ്ട്രേഷന് 2014 ഓടെ നിറുത്തലാക്കി. നാക് എ പ്ലസ് ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ക്ക് മാത്രമേ വിദൂര വിദ്യാഭ്യാസ പഠന വിഭാഗം നിലനിര്‍ത്താന്‍ അനുവദിക്കുകയുള്ളൂ എന്ന് നേരത്തെ യു ജി സി നിഷ്കര്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ എ ഗ്രേഡുള്ളതോ എന്‍ ഐ ആര് എഫ് റാങ്കിംഗില്‍ 100ല്‍ താഴെ റാങ്കുള്ളതോ ആയ യൂനിവേഴ്സിറ്റികള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താമെന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ യു ജി സി അറിയിച്ചിരിക്കുകയാണ്. കേരളത്തില്‍ നിലവില്‍ എ പ്ലസ് ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ ഇല്ലെങ്കിലും എ ഗ്രേഡുള്ളതും എന്‍ ഐ ആര് എഫില്‍ 100ല്‍ താഴെ റാങ്കുള്ളതുമായ യൂണിവേഴ്സിറ്റികള്‍ ഉണ്ട്. നേരത്തെ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ശനമായ നിബന്ധനകള്‍ ( എ പ്ലസ് ഗ്രേഡ് ) യു ജി സി മുന്നോട്ട് വെച്ച സാഹചര്യത്തിലായിരുന്നു ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ കുറിച്ചുള്ള ആലോചനകള്‍ കേരളത്തില്‍ സജീവമാകുന്നത്.
‘റെഗുലര്‍ വൃത്തത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍’
ഓപ്പണ്‍ സര്‍വകലാശാല കേരളത്തിന് ആവശ്യം തന്നെയാണ്. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും മുമ്പ് മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കേണ്ട ചില വശങ്ങളും വിഷയങ്ങളുമുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലഭ്യതയുമായും തുല്യതയുമായും ഗുണനിലവാരവുമായും ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ തയ്യാറാകണം. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കേരളീയ സമൂഹം കൈവരിച്ച പുരോഗതി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇല്ല എന്നത് വര്‍ഷങ്ങളായുള്ള അനുഭവ യാഥാര്‍ത്ഥ്യമാണ്.
ജോലിയോടൊപ്പം പഠനമാഗ്രഹിക്കുന്നവരും റെഗുലര്‍ കോഴ്സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവരും റഗുലര്‍ പഠനത്തിന് താല്പര്യമില്ലാത്ത, എന്നാല്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവരുമാണ് വിദൂര വിദ്യാഭ്യാസ മേഖലയില്‍ സാധാരണഗതിയില്‍ ഉപരിപഠനം നടത്തി വരാറുള്ളത്. എന്നാല്‍ കേരളത്തില്‍, വിശിഷ്യാ വടക്കന്‍ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയിലെ റെഗുലര്‍ സ്വഭാവത്തില്‍ തന്നെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കുന്ന വിദ്യാര്‍ഥികളാണ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും. പ്ലസ് ടു വിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി റെഗുലര്‍ കോളേജുകളില്‍ ഉപരിപഠനം നടത്താനുള്ള എല്ലാ യോഗ്യതകളും അഭിലാഷവുമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയാണവര്‍. എന്നിട്ടും അവര്‍ക്കെന്തുകൊണ്ട് വിദൂര വിദ്യാഭ്യാസം വഴി ബിരുദപഠനം നടത്തേണ്ടി വരുന്നു എന്ന് ചോദിച്ചാല്‍ മതിയായ യോഗ്യതകളോടെ പ്ലസ് ടു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നടത്താന്‍ ആവശ്യത്തിന് കോളേജുകളും സീറ്റുകളും കേരളത്തില്‍ ഇല്ല എന്നതാണ് സത്യസന്ധമായ ഉത്തരം.
അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പുതിയ യൂണിവേഴ്സിറ്റിയെ കുറിച്ച് സൂചിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകരുടെ പേരില്‍ കേരളത്തില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിതമാകുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഔപചാരികവിദ്യാഭ്യാസം നടത്താന്‍ കഴിവും യോഗ്യതയുമുണ്ടായിട്ടും ആവശ്യത്തിന് കോളേജുകളും സീറ്റുകളും ഇല്ലാത്തവരാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലേക്ക് ആനയിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. പ്ലസ് ടു കഴിഞ്ഞ 35000-ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍ മാത്രം ബിരുദപഠനത്തിന് സീറ്റുകള്‍ ഇല്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ സ്വാഭാവികമായും ‘റഗുലര്‍’ വൃത്തത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളില്‍ കൂടുതല്‍ കോളേജുകള്‍ ആരംഭിക്കുക എന്നതാണ് ഈ പ്രശ്നം പരിഹരിക്കാന്‍ ചേയ്യേണ്ടത്. യോഗ്യതകളുണ്ടായിട്ടും റഗുലര്‍ സംവിധാനത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും വിദൂര വിദ്യാഭ്യാസ / ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കേണ്ടി വരുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളോടുള്ള സ്വാഭാവിക നീതിയാണത്.
കോളേജുകളില്‍ നൂതന കോഴ്സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെ ഡോ. സാബു തോമസ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളില്‍ അത്തരം കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി നാക് എ പ്ലസ് ഗ്രേഡ് അല്ലെങ്കില്‍ എന്‍ ഐ ആര് എഫ് റാങ്കിംഗില്‍ നൂറിനകത്ത് വരുക എന്ന നിബന്ധന വെച്ചിരുന്നു. സെപ്റ്റംബര്‍ 18 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് യൂണിവേഴ്സിറ്റികള്‍ക്ക് അയച്ച കത്തില്‍ അത്തരം നിബന്ധനകള്‍ ഇളവ് ചെയ്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ ചുവടുവെപ്പ് നടത്തുമ്പോള്‍ അതില്‍ സര്‍ക്കാര്‍ കോളേജുകള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ പുതുതായി രൂപകല്പന ചെയ്യപ്പെട്ട 4 വര്‍ഷ / 5 വര്‍ഷ പ്രോഗ്രാമുകള്‍ മുഴുവന്‍ സര്‍ക്കാര്‍ കോളേജുകളിലും ആരംഭിക്കാനുള്ള തീരുമാനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. അക്രഡിറ്റേഷനും റാങ്കിംഗുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ മൗലിക വിമര്ശനങ്ങളുണ്ടായിരിക്കെ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യാഥാര്ത്ഥ്യവല്കരിക്കപ്പെട്ട ഒരു സംവിധാനം എന്ന നിലയില്‍ നാക് / എന്‍ ഐ ആര് എഫ് മാനദണ്ഡങ്ങളില്‍ മികച്ച യോഗ്യതകള്‍ പുലര്‍ത്തുന്ന കോളേജുകളായി സര്‍ക്കാര്‍ കോളേജുകളെ വളര്‍ത്തിയെടുക്കാനുള്ള കര്‍മപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം. ഡിഗ്രി സീറ്റുകളുടെ എണ്ണം പോലെ തന്നെ പ്രധാനമാണ് പി ജി സീറ്റുകളുടെ എണ്ണവും. പുതിയ പി ജി കോഴ്സുകള്‍ തുടങ്ങാനും പി ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെ പല സര്‍ക്കാര്‍ കോളേജുകളിലുമുണ്ട്. നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വിലയിരുത്തുന്നതിലും അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് പരാജയമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതുതായി അനുവദിക്കപ്പെട്ട കോഴ്സുകള്‍ ബഹുഭൂരിഭാഗവും നീക്കി വെക്കപ്പെടുന്നത് സ്വകാര്യ – സ്വാശ്രയ കോളേജുകളിലേക്കാണ്. സാമൂഹ്യനീതി ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ – എയിഡഡ് സ്ഥാപനങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും പുതിയ കോഴ്സുകള്‍ ആരംഭിക്കാനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.
ഓപ്പണ്‍ സര്‍വകലാശാല
വിദൂര വിദ്യാഭ്യാസം വഴി അല്ലെങ്കില്‍ ഒക്ടോബര്‍ മുതല്ക്കങ്ങോട്ട് ഓപ്പണ്‍ യൂണിവേഴ്സിറ്റി വഴി പഠനം നടത്തി ബിരുദം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. എന്നാല്‍ വിദൂര വിദ്യാഭ്യാസത്തിന് കീഴില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റഗുലര്‍ സ്വഭാവത്തില്‍ തന്നെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റില്‍ വിദൂര വിദ്യാഭ്യാസം / ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്ന് കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇപ്രകാരം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ പഠനാനന്തരമുള്ള വിദ്യാര്‍ഥികളുടെ ജോലി സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റഗുലറിനെ അപേക്ഷിച്ച് വിദൂര വിദ്യാഭ്യാസം – ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്ന വിവേചനം തൊഴില്‍ രംഗത്ത് തൊഴില്‍ ദാതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നു.
കേരളത്തിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകളും സര്‍ട്ടിഫിക്കറ്റുകളും കേരളത്തിലും കേരളത്തിന് പുറത്തുള്ളതുമായ എല്ലാ യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിക്കുന്നില്ല. നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂണിവേഴ്സിറ്റി നിലവില്‍ വരുമ്പോഴും ഇത് തന്നെയാകും അവസ്ഥ. ഉദാഹരണത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസവകുപ്പിനു കീഴില്‍ നേരത്തെ ഉണ്ടായിരുന്ന ബി എസ് സി കൗണ്‍സലിംഗ് കോഴ്സ് അതേ യൂണിവേഴ്സിറ്റിയിലെ പി ജി ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചിരുന്നില്ല. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിലവില്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിന് തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കോഴ്സുകള്‍ക്ക് നിലവില്‍ കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യതാ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയോ കോഴ്സുകള്‍ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഇത് നേരെ തിരിച്ചും സംഭവിക്കാം. ഇന്ത്യയിലെ വ്യത്യസ്ത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തമ്മില്‍ കോഴ്സുകളിലെ തുല്യതയും പ്രവേശന യോഗ്യതയുമായി ബന്ധപ്പെട്ടും പരസ്പര ധാരണ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം നേടാന്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന സവിശേഷ സാഹചര്യം മുന്നില്‍ വെച്ച് നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കോഴ്സുകളും സര്‍ട്ടിഫിക്കറ്റുകളും ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അംഗീകരിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്.
പുതിയ യൂണിവേഴ്സിറ്റികള്‍
കേരളത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴില്‍ 457 അഫിലിയേറ്റഡ് കോളേജുകളും എം ജി യൂണിവേഴ്സിറ്റിക്കു കീഴില്‍ 280 കോളേജുകളും കേരള യൂണിവേഴ്സിറ്റിക്കു കീഴില്‍ 195 കോളേജുകളും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കു കീഴില്‍ 122 കോളേജുകളുമാണുള്ളത്. അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം ( അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ എണ്ണവും ) മാനദണ്ഡമായെടുത്താല്‍ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ അഞ്ച് ജില്ലകളിലായി പരന്നു കിടക്കുന്ന അഫിലിയേറ്റഡ് കോളേജുകളുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ് കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി. 457 കോളേജുകളുള്ള വലിയ ഒരു യൂണിവേഴ്സിറ്റി ഭരണ നിര്‍വഹണത്തിലും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സേവനാവകാശങ്ങളിലും പഠന – ഗവേഷണ – വിജ്ഞാനോല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും ഗുണനിലവാരം പുലര്‍ത്തുകയില്ല എന്നത് വ്യക്തമാണ്. ആ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് നടന്നു കൊണ്ടിരിക്കുന്ന നിരന്തരമായ വിദ്യാര്‍ത്ഥി സമര പ്രക്ഷോഭങ്ങള്‍ അതിന്റെ തെളിവുമാണ്. കാലിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അഫിലിയേറ്റഡ് കോളേജുകളുള്ള യൂണിവേഴ്സിറ്റി തെക്കന്‍ കേരളത്തിലെ 280 കോളേജുകള്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട എം ജി യൂണിവേഴ്സിറ്റിയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലായാണ് എം ജി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളുള്ളത്. ഒരു യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെടാവുന്ന പരമാവധി കോളേജുകളുടെ എണ്ണം 100 ആയിരിക്കണമെന്ന് യു ജി സി മുമ്പ് ശുപാര്‍ശ ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ കാലങ്ങളില്‍ രാജ്യത്ത് നിയോഗിക്കപ്പെട്ടിരുന കമ്മീഷനുകള്‍ ‘ചെറിയ യൂണിവേഴ്സിറ്റികള്‍’ എന്ന ആശയം രാജ്യത്ത് വ്യാപകമാക്കണമെന്ന് ശുപാര്‍ശ ചെയ്തതായി കാണാം. ഈയടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ ഈ എണ്ണം 300 ആയി പരിമിതപ്പെടുത്തും എന്നും പ്രസ്താവിച്ചിരിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ‘ഉന്നത വിദ്യാഭ്യാസം’ എന്ന തലക്കെട്ടിനു കീഴില്‍ ഇനിയങ്ങോട്ടുള്ള കാലത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ( HEI ) യൂണിവേഴ്സിറ്റികളെയും കുറിച്ചുള്ള വിഭാവന മുന്നോട്ടു വെക്കുന്നുണ്ട്. 2040 ഓടെ രാജ്യത്ത് അഫിലിയേറ്റിംഗ് കോളേജ് സംവിധാനം ദുര്‍ബലപ്പെടുകയും പകരം ഓരോ ജില്ലയിലും വിവിധ പഠനശാഖകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന യൂണിവേഴ്സിറ്റികളും ഉണ്ടാകും. അഫിലിയേറ്റിംഗ് സംവിധാനത്തിന് പകരം കോണ്‍സ്റ്റിറ്റ്വന്റ് കോളേജുകളുള്ള സംവിധാനങ്ങളായി യൂണിവേഴ്സിറ്റികള്‍ മാറും. അതോടൊപ്പം ഓട്ടോണമസ് കോളേജുകളുടെയും പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെയും എണ്ണവും വര്‍ധിക്കും. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടനുസരിച്ച് ഓരോ ജില്ലയിലും ഇത്തരത്തിലുള്ള ‘വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍’ അല്ലെങ്കില്‍ യൂണിവേഴ്സിറ്റികള്‍ ഉണ്ടാകും. ഇത്തരം മാറ്റങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്രത്തോളം ചൂഷണങ്ങള്‍ക്കും സാമൂഹ്യനീതി നിഷേധങ്ങള്‍ക്കും വഴിവെക്കും എന്ന ആശങ്കകള്‍ ഇതിനോടകം തന്നെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിഭാവനകള്‍ കൂടി മുന്നില്‍ കണ്ട് സാമൂഹ്യ നീതിയുടെ താല്പര്യങ്ങള് സംരക്ഷിക്കാനും പ്രദേശപരവും ജാതി – സമുദായ – വര്‍ഗപരമായ പുറന്തള്ളലുകള്‍ ഒഴിവാക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ ചില പുതിയ ചുവടുവയ്പുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണം. അതില്‍ പ്രധാനം സംസ്ഥാനത്ത് പുതിയ രണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും നേരത്തെ പാലൊളി കമ്മിറ്റിയടക്കം ശുപാര്‍ശ ചെയ്ത അന്താരാഷ്ട്ര അറബിക് സര്‍വകലാശാലയും യാഥാര്‍ത്ഥ്യമാക്കുക എന്നതാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം പുറന്തള്ളപ്പെടുന്ന വിദ്യാര്ത്ഥികളുള്ളതും താങ്ങാവുന്നതിലധികം അഫിലിയേറ്റഡ് കോളേജുകള്‍ ഉള്ളതുമായ
ഭൂപ്രദേശം എന്ന നിലയില്‍ മലബാര്‍ മേഖലയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഭൂപ്രദേശങ്ങളെ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിച്ച് പുതിയ ഒരു സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും അപ്രകാരം തന്നെ തെക്കന്‍ കേരളത്തില്‍ എം ജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളെ വിഭജിച്ച് മറ്റൊരു സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും ആരംഭിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണം. നിലവില്‍ കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുമതിയില്ല. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിലെ ആശയങ്ങള്‍ നടപ്പിലാക്കപ്പെടുന്നതോടെ കേരളത്തിലും സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സാമൂഹിക പ്രതിബദ്ധതയും വിദ്യാര്‍ത്ഥിപക്ഷ താല്പര്യങ്ങളും സംവരണം അടക്കമുള്ള സാമൂഹ്യനീതിയുടെ ആശയങ്ങളും സംരക്ഷിക്കുന്ന വിധമുള്ള ചട്ടക്കൂടുകളുണ്ടാക്കി സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനെ കുറിച്ചും കേരളം ഈയവസരത്തില്‍ ആലോചിക്കേണ്ടതുണ്ട്.
ഗവണ്മെന്റ് – എയിഡഡ് മേഖലയില്‍ പുതിയ കോളേജുകളും കോഴ്സുകളും ആരംഭിക്കുക, നൂതന കോഴ്സുകള്‍ ആരംഭിക്കാന്‍ തക്ക ഗുണമേന്മയുള്ള സ്ഥാപനങ്ങളാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുക, കാലിക്കറ്റ്, എം ജി യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലെ കോളേജുകള്‍ ശാസ്ത്രീയമായി വിഭജിച്ച് പുതിയ രണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കുക, അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കുക, നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ കോഴ്സുകള്‍ക്ക് സംസ്ഥാനത്തിന് പുറത്തും അംഗീകാരം ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങള്‍ കൂടി നടപ്പിലാക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അവസര സമത്വവുമായും ഗുണനിലവാരവുമായും സാമൂഹ്യനീതിയുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഒരളവെങ്കിലും പരിഹാരം ഉണ്ടാവുക.
– ഷംസീര്‍ ഇബ്റാഹീം
സംസ്ഥാന പ്രസിഡന്റ്
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള