തേഞ്ഞിപ്പലം: ഇടതു സിൻഡിക്കേറ്റ് അധ്യാപക നിയമനത്തിൽ നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കുക,
ബാക്ക് ലോക്ക് നികത്താതെയുള്ള നിയമന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭരണ കാര്യാലയം അഞ്ച് മണിക്കൂർ ഉപരോധിച്ചു.രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപരോധ സമരം ഉച്ചക്ക് ഒരു മണിക്ക് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് അവസാനിച്ചത്.ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ.അഷ്റഫ് ഉപരോധ സമരം ഉദ്ഘാടനം നിർവഹിച്ചു.പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശം അട്ടിമറിച്ച് സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ദലാൾ പണിയാണ് ഇടത് സിൻഡിക്കേറ്റ് സ്വീകരിക്കുന്നതെന്നും സംവരണമെന്ന ഭരണഘടന അവകാശം സംരക്ഷിക്കുന്നതിന് ശക്തമായ ജനകീയ പ്രക്ഷോഭവും നിയമ പോരാട്ടങ്ങൾക്കും ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവമെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജെയിം.പി.കെ.,മലപ്പുറം ജില്ലാ സെക്രട്ടറി ഹാദി ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് ഒരുമണിയോടെ തേഞ്ഞിപ്പലം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ.അഷ്റഫ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജെയിം.പി.കെ,വള്ളിക്കുന്ന് മണ്ഡലം നേതാക്കളായ ഷഹബാസ്, അസ്ബൽ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഉപരോധ സമരത്തിന് ഫ്രറ്റേണിറ്റി മൂവമെന്റ് വള്ളിക്കുന്ന് മണ്ഡലം നേതാക്കളായ സജ, ഷഹാന,അനസ് ഫൈസൽ, അദീബ് തുടങ്ങിയവർ നേതൃത്വം നൽകി.