തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ കൊക്കോണിക്സ് ലാപ്ടോപ് വിദ്യാര്‍ഥി സമൂഹത്തോട് കാണിച്ചത് തികഞ്ഞ വഞ്ചനയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കൊക്കോണിക്സ് ലാപ്ടോപ്പിലെ കെടുകാര്യസ്ഥതയിലും അഴിമതിയിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ കാലത്തെ അധ്യയന പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക ഉപകരണങ്ങളുടെ വിഭവ അസമത്വവും വിവേചനങ്ങളും നിലനില്‍ക്കുന്നുണ്ട്. ആ വിഭവ അസമത്വത്തെ മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു കൊക്കോണിക്സ് ലാപ്ടോപ്പുകള്. എന്നാല്‍ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വിദ്യാശ്രീ പദ്ധതികളിലൂടെ വിതരണം ചെയ്യപ്പെട്ട കൊക്കോണിക്സ് ലാപ്ടോപ്പുകള്. പതിനെട്ടായിരം രൂപ കെ.എസ്.എഫ്.ഇ യും കുടുംബശ്രീയും ചേര്‍ന്ന് തവണ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതായിരുന്നു കൊക്കോണിക്സ് ലാപ്ടോപ്പുകള്.
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകള് ആയിരുന്നു. പക്ഷെ തുടക്കത്തില്‍ തന്നെ നിരവധി വിദ്യാര്‍ഥികള്‍ ലാപ്ടോപ് പ്രവര്‍ത്തനത്തില്‍ അപാകതകള്‍ തുടര്‍ച്ചയായി ചൂണ്ടിക്കാണിക്കുകയുണ്ടായി. മൂന്നു തവണ വരെ ലാപ്ടോപ്പുകള് തകരാറിനെ തുടര്‍ന്ന് മാറ്റേണ്ട അവസ്ഥകള്‍ പലര്‍ക്കുമുണ്ടായി. ലാപ്ടോപ് ഉപയോഗശൂന്യമാണെങ്കിലും വിദ്യശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് മാസം 500 രൂപ വരെ വായ്പാതുക മുടങ്ങാതെ അടക്കാനുമുള്ള നിര്‍ദേശമുള്ളത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ച ലാപ്ടോപ്പുകളില് ഒന്നായിരുന്നു കൊക്കോണിക്സ് ലാപ്ടോപ്പ് എന്നത് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.