ചെറുതോണി: പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി നടപ്പിൽ വരുത്താൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, പിന്നാക്ക ജനവിഭാഗങ്ങൾ എന്ന നിലക്കുള്ള പദ്ധതികൾ പൂർണ്ണമായും ലഭ്യമാവാൻ പ്രത്യേകം സംവിധാനങ്ങൾ നടപ്പിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അൻഷാദ് അടിമാലി മാർച്ച് ഉദ്ഘാടനം ചെയ്തു.
പാലോളി കമ്മിറ്റി ശിപാർശകൾ മുസ്ലീം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെ ന്യൂനപക്ഷങ്ങളെ പൊതുവിൽ അഭിമുഖീരിച്ചിരിക്കുകയാണ് സർക്കാർ. കേവലം സ്കോളർഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പി.എസ്.സി - യു.പി.എസ്.സി പരിശീലനങ്ങൾക്കുവേണ്ടി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും മദ്റസാധ്യാപക ക്ഷേമനിധി സ്ഥാപിക്കുന്നത് സംബന്ധിച്ചുമെല്ലാം പ്രതികൂലമായി ബാധിച്ച കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരു വിധത്തിലും അഭിമുഖീകരിക്കാനും കോടതിയെ വസ്തുതകൾ ധരിപ്പിക്കാനും സർക്കാർ തയ്യാറായിട്ടില്ല എന്നു കൂടി മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന ഇസ്ലാമോഫോബിയക്ക് കൊടിപിടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്നും അൻഷാദ് പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹസീബ് സെയ്ദ്, മുഹമ്മദ് റാസിഖ് തുടങ്ങിയവർ സംസാരിച്ചു.