”വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക ” എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി 2019 ജൂലൈ 1 മുതൽ 20 വരെ സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥ, ഏറെ ജാഥകൾക്ക് സാക്ഷ്യംവഹിച്ച കേരളത്തിന് പ്രമേയം കൊണ്ടും രൂപകല്പന കൊണ്ടും വേറിട്ട ഒരു അനുഭവമായി. ജൂലൈ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി സ്ക്വയറിൽ നിന്ന് ജാഥാ ജനറൽ കൺവീനറും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ എസ് നിസാറിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡൻറും ജാഥാ മാനേജറുമായ എസ് മുജീബ് റഹ്മാൻ ഏറ്റുവാങ്ങിയ പതാക ഉദ്ഘാടന നഗരിയായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പരിസരത്തെ വേദിയിൽ എത്തിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ജാഥ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് മുൻ സംസ്ഥാന അധ്യക്ഷനും നിലവിൽ ദേശീയ സെക്രട്ടറിയുമായ എസ്.ഇർഷാദിൽ നിന്ന് ജാഥാ ക്യാപ്റ്റൻ ഷംസീർ ഇബ്രാഹിം പതാക ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച ജാഥ പലയിടങ്ങളിലും പോലീസ് രാജിനെയും ഇടതു സ്റ്റാലിനിസത്തെയും മറികടന്നു ജൂലൈ 20 ന് തൃശൂർ പായൽ തദ്വി നഗറിൽ സമാപിക്കുമ്പോൾ ആവേശം ഒട്ടും ചോരാതെ വിദ്യാർത്ഥി യുവജനങ്ങൾ ജാഥയെ ഹൃദയത്തിൽ ഏറ്റുവാങ്ങിയിരുന്നു. സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്റാഹിം ക്യാപ്റ്റനും ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ വൈസ് ക്യാപ്റ്റനുമായ സാഹോദര്യ രാഷ്ട്രീയ ജാഥയിൽ ജനറൽ സെക്രട്ടറി കെ എം ഷെഫ്രിൻ, വൈസ് പ്രസിഡന്റുമാരായ അനീഷ് പാറമ്പുഴ, നജ്ദ റൈഹാൻ, സെക്രട്ടറിമാരായ അജീഷ് കിളിക്കോട്ട്, സാന്ദ്ര എം ജെ എന്നിവർ സ്ഥിരാംഗങ്ങളായിരുന്നു. സെക്രട്ടറി സനീഷ് പടിഞ്ഞാറത്തറ, സെക്രട്ടറിയറ്റംഗം നഈം ഗഫൂർ എന്നിവരായിരുന്നു അസി.മാനേജർമാർ.
ഒന്നാം ദിനം തിരുവനന്തപുരം ഗവ. ലോ കോളേജിൽ ജാഥ എത്തിയപ്പോൾ ജാഥാംഗങ്ങൾക്കെതിരിൽ എസ്എഫ്ഐയുടെയും പോലീസിന്റെയും ക്രൂരമായ ആക്രമണങ്ങൾ ഉണ്ടാവുകയും സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിനുൾപ്പെടെ മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നബീൽ പാലോട് ഉൾപ്പെടെ ഏഴ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജാഥാ വാഹനങ്ങളും മീഡിയ ടീമിന്റെ ക്യാമറകളും പോലീസ് പിടിച്ചെടുത്തു. വർധിതമായ സമരവീര്യത്തോടെ അടുത്ത ദിവസം കൊല്ലം ജില്ലയിലെ പര്യടനങ്ങൾ നടത്തി ജാഥ പുനരാരംഭിച്ചു. വൈസ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് ഖനന വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ചു. പിന്നീട് കേരളത്തിലെ അറുപതിലധികം ക്യാമ്പസുകളിലും ആറ് സർവകലാശാലകളിലും വിവിധ സമര ഭൂമികളിലും പ്രധാന നഗരങ്ങളിലും ടൗൺ കേന്ദ്രങ്ങളിലും സ്വീകരണങ്ങളേറ്റുവാങ്ങി മുന്നോട്ടുപോയി.
കാമ്പസ് ജനാധിപത്യം , മലബാർ വിദ്യാഭ്യാസ അവഗണന , ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ , പ്രൈവറ്റ് വിദ്യാർഥികളോടുള്ള വിവേചനം , ദേശീയ വിദ്യാഭ്യാസ നയം , ഖാദർ കമ്മീഷൻ , സംവരണ അട്ടിമറി തുടങ്ങി നിരവധി വിദ്യാഭ്യാസ വിഷയങ്ങളും സംഘ്പരിവാറിന്റെ ആൾക്കൂട്ട കൊലപാതകങ്ങൾ, എൻ ഐ എ – യു എ പി എ ഭേദഗതി ബില്ലുകൾ, അതിഥി തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയ സാമൂഹിക വിഷയങ്ങളും ജാഥ ഉയർത്തിയിരുന്നു.
വിദ്യാഭ്യാസ വിഷയങ്ങളിൽ കേവല വിമർശനങ്ങൾക്ക് പകരം കൃത്യമായ രാഷ്ട്രീയ പരിഹാരങ്ങൾ ജാഥ മുന്നോട്ട് വെച്ചു. പ്രസംഗങ്ങളിലും മുദ്രാവാക്യങ്ങളിലും ഉന്നയിക്കുക മാത്രമല്ല ; ഉത്തരവാദപ്പെട്ടവരുടെ മുന്നിൽ രേഖാമൂലം എത്തിക്കുകയും ചെയ്തു. ജാഥയുടെ ഭാഗമായി വിവിധ സർവകലാശാലാ വൈസ് ചാൻസലർമാരെ നേരിൽ കാണുകയും വിദ്യാർത്ഥി – വിദ്യാഭ്യാസ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തു. ജാതി , മതം , ലിംഗം , പ്രദേശം , വർഗം , ഭാഷ തുടങ്ങി വിവേചനങ്ങളുടെ അടിസ്ഥാന കാരണങ്ങളെ ജാഥ ചർച്ച ചെയ്തു. എല്ലാതരം വിധേയത്വങ്ങളോടും വിസമ്മതിക്കാൻ ജാഥ ആഹ്വാനം ചെയ്തു. രോഹിത് വെമുല , നജീബ് അഹമദ് , ഡോ: പായൽ തദ് വി, അഡ്വ. ഷാഹിദ് ആസ്മി , ഗൗരി ലങ്കേഷ് , കൽബുർഗി , പൻസാരെ , ഹാഫിസ് ജുനൈദ് , അഖ്ലാഖ് , തബ്രീസ് അൻസാരി , റിയാസ് മൗലവി , കൊടിഞ്ഞി ഫൈസൽ , വിനായകൻ , കെവിൻ, സക്കരിയ ,മഅദനി , സഞ്ജീവ് ഭട്ട് , ഡോ: കഫീൽ ഖാൻ , ജസ്റ്റിസ് ലോയ, ധബോൽക്കർ തുടങ്ങി വ്യത്യസ്ത വിവേചനങ്ങൾക്കിരയായവരും വിധേയത്വങ്ങളോട് വിസമ്മതിച്ചും പ്രതിരോധിച്ചും നിന്നവരുടെ പേരുകൾ ജാഥയിൽ നിരന്തരമായി മുഴങ്ങിക്കേട്ടു. സംഘ്പരിവാറിന്റെ സവർണ ദേശീയതയെയും സമഗ്രാധിപത്യത്തെയും ജാഥ ശക്തമായി വിചാരണ ചെയ്തു.
എസ് എഫ്.ഐയുടെ സ്റ്റാലിനിസ്റ്റ് -ഏകാധിപത്യ കോട്ടകളെ ഭേദിച്ച് കാമ്പസുകളിൽ ജനാധിപത്യ തുറസ്സുകൾ സാധ്യമാക്കുക എന്നതും ജാഥയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇന്നലെകളിൽ തല്ലിയൊതുക്കുകയും , ഇതര വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും , വിദ്യാർഥികളെ ഇടിമുറികളിൽ പീഡിപ്പിക്കുകയും ചെയ്യുന്ന കാമ്പസുകളിൽ ജാഥ ധൈര്യപൂർവ്വം കയറി ചെന്നു. ഇടതു ഫാസിസത്തിന് കേളികേട്ട കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാമ്പസ് , തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് , പേരാമ്പ്ര സി.കെ.ജി കോളേജ് , മടപ്പള്ളി ഗവ.കോളേജ് , മീഞ്ചന്ത ഗവ.ആർട്സ് & സയൻസ് കോളേജ് , കോഴിക്കോട് ഗവ. ലോ കോളേജ് , കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് , തൃശൂർ ഗവ.എഞ്ചി.കോളേജ് തുടങ്ങിയ കാമ്പസുകളിൽ ജാഥ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ലോ കോളേജിലും , ആലപ്പുഴ എസ്.ഡിയിലും , കോട്ടയം എം.ജി വാഴ്സിറ്റിയിലും , എറണാകുളം മഹാരാജാസിലുമൊക്കെ പോലീസിനെ മുന്നിൽ വെച്ച് എസ്.എഫ്..ഐ ജാഥയെ നേരിട്ടു. പെരിന്തൽമണ്ണ പോളിടെക്നിക് പോലെ എസ്.എഫ്.ഐ മുഖാമുഖം തടയാൻ ശ്രമിച്ച ഇടങ്ങളിലൊക്കെ അത് ഭേദിച്ച് നിശ്ചയിച്ച ഇടങ്ങളിൽ തന്നെ പരിപാടി നടത്തി.
വിവിധ അക്കാദമിഷ്യൻമാർ , ആക്ടിവിസ്റ്റുകൾ , സമര നേതാക്കൾ തുടങ്ങിയവരുമായും ജാഥ ആശയവിനിമയം നടത്തിയിരുന്നു. ജാഥയുടെ ഭാഗമായി തൃശൂരിൽ നടന്ന സാഹോദര്യ സംഗമം മൂവ്മെൻറ് ഉയർത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് വേദിയായി. കെ കെ ബാബുരാജ്, എ കെ വാസു, അനൂപ് വി ആർ, സ്വാലിഹ് കോട്ടപ്പള്ളി, പ്രഭാകരൻ വരാപ്രത്ത്, സയ്യിദ് ഉമർ തങ്ങൾ തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയും ചെയ്തു.
പൊതുബോധങ്ങൾക്ക് ഒപ്പം ഒഴുകിയ ഒന്നായിരുന്നില്ല സാഹോദര്യ രാഷ്ട്രീയ ജാഥ. പൊതുബോധങ്ങൾക്ക് തിരുത്തു കുറിക്കാനും മൂവ്മെൻറുയർത്തുന്ന രാഷ്ട്രീയത്തെയും ജാഥാ പ്രമേയത്തെയും കൂടുതൽ വ്യക്തമായും ധീരമായും പറയാനും ജാഥ തീരുമാനിച്ചിരുന്നു.അത് ഒരളവു വരെ സാധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഈരാറ്റുപേട്ടയിൽ നടന്ന കോട്ടയം ജില്ലയുടെ സമാപന സമ്മേളനത്തിൽ പാനായിക്കുളം കേസിൽ അന്യായമായി തടവിലാക്കപ്പെട്ട് പിന്നീട് നിരപരാധിയാണെന്നു കണ്ട് കോടതി വെറുതെ വിട്ട റാസിഖ് റഹീം ഫ്രറ്റേണിറ്റിയുടെ അതിഥിയായെത്തിയതും ശേഷം തന്റെ വീട്ടിൽ അദ്ദേഹം ഫ്രറ്റേണിറ്റി നേതാക്കൾക്ക് ആതിഥ്യമരുളിയതും. ജാതി ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ വീടും ജാഥാ ക്യാപ്റ്റന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പ്രസിഡൻറ് അർച്ചനാ പ്രജിത് ഉൾപ്പെടെയുള്ള ഫ്രറ്റേണിറ്റി നേതൃത്വം സന്ദർശിച്ചിരുന്നു.
ഫ്രറ്റേണിറ്റി ഉയർത്തുന്ന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത സന്ദർശനങ്ങൾ ജാഥാ അംഗങ്ങൾ നടത്തിയിരുന്നു. നേരത്തേ തന്നെ ഫ്രറ്റേണിറ്റി ഇടപെട്ടുവന്ന വടയമ്പാടി ജാതി മതിൽ വിരുദ്ധ സമര പ്രവർത്തകരെയും പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് വിരുദ്ധ സമര പന്തലും ജാഥ സന്ദർശിക്കുകയും പ്രസ്തുതസമരങ്ങളോടുള്ള സാഹോദര്യ രാഷ്ട്രീയത്തിന്റെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു.
സഹോദരൻ അയ്യപ്പന്റെ ചെറായിയിലെ ജന്മ ഗൃഹം, തൃശൂരിലെ മണിയൻ കിണർ ആദിവാസി കോളനി, അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മ വെളിയങ്കോട് ഉമർ ഖാസിയുടെ അന്ത്യവിശ്രമ സ്ഥലം, 1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിനിടെ രക്തസാക്ഷികളായ പൂക്കോട്ടൂർ ശുഹദാക്കളുടെ സ്മാരകം, മുത്തങ്ങ ഭൂസമര രക്തസാക്ഷി ജോഗിയുടെ സ്മാരകം തുടങ്ങിയിടങ്ങളിലേക്കും ജാഥ എത്തിയിരുന്നു.
ലോക്കപ്പ് മർദ്ദനത്തിനിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന പാവറട്ടിയിലെ ദലിത് യുവാവ് വിനായകന്റെ വീട്ടിൽ ജാഥാംഗങ്ങൾ സന്ദർശനം നടത്തി.നേരത്തേ വിനായകന്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാവറട്ടി പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ഇടപെടലുകൾ ഫ്രറ്റേണിറ്റി നടത്തിയിരുന്നു. ഭരണകൂട ഭീകരതയുടെ കേരള ചരിത്രത്തിൽ എക്കാലത്തെയും ഞെട്ടിക്കുന്ന ഏടായ കേരള പോലീസ് 1991 ൽ വെടിവെച്ച് കൊന്ന പതിനൊന്നുകാരിയായ സിറാജുന്നിസയുടെ പാലക്കാട് പുതുപ്പള്ളി തെരുവിലെ കുടുംബത്തെയും ക്യാപ്റ്റൻ ഷംസീർ ഇബ്റാഹിമിന്റെ നേതൃത്വത്തിൽ ജാഥാംഗങ്ങൾ സന്ദർശിച്ചു.
ജാഥ മലപ്പുറം ജില്ലയിലെത്തിയപ്പോൾ ബാംഗ്ലൂർ കേസിൽ അന്യായമായി തടവിലാക്കപ്പെട്ട പരപ്പനങ്ങാടിയിലെ സക്കരിയയുടെ മാതാവ് ബീയുമ്മയെ സന്ദർശിക്കുകയും അവർ ജാഥാംഗങ്ങൾക്കായി ചായസൽക്കാരമൊരുക്കുകയും ചെയ്തിരുന്നു.
കൂടാതെ, ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ സംഘ്പരിവാർ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബത്തെയും നിലമ്പൂർ എം.ആർ.എസിൽ ദുരൂഹ മരണത്തിനിരയായ ആദിവാസി വിദ്യാർത്ഥി സതീഷിന്റെ അപ്പൻകാവ് കോളനിയിലെ വീടും ജാഥയുടെ ഭാഗമായി സന്ദർശിച്ചു.
കോഴിക്കോട് ജില്ലയിൽ ജാതി അയിത്തം മൂലം ചർച്ചയായ പേരാമ്പ്ര വെൽഫെയർ എൽ.പി സ്ക്കൂൾ സന്ദർശിക്കുകയും പ്രധാനാധ്യപകനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.തുടർന്ന് അന്നു വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ വച്ച് അയിത്തത്തിനെതിരെ പോരാടുകയും തങ്ങളുടെ കുട്ടികളെ ആ സ്കൂളിൽ ചേർക്കുകയും ചെയ്ത രക്ഷിതാക്കളെ മൂവ്മെൻറ് ആദരിച്ചു. നിപ വൈറസ് കാലത്ത് ധൈര്യപൂർവ്വം സേവന രംഗത്ത് കർമനിരതയായിരിക്കെ മരണപ്പെട്ട സിസ്റ്റർ ലിനിയുടെ കുടുംബത്തെ ജാഥ സന്ദർശിച്ചു.
ഭൂമിക്കായി പൊരുതുന്ന തൊവരിമല സമരസമിതിയുടെ വയനാട് കലക്ട്രേറ്റിന് മുന്നിലെ സമര പന്തൽ സന്ദർശിക്കുകയും അവരുടെ പോരാട്ടത്തിന് എല്ലാ വിധ ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുകയും ചെയ്തു.
മേൽ സൂചിപ്പിച്ച ഏതാണ്ട് എല്ലാ (സ്ഥലങ്ങളിലും) വിഷയങ്ങളിലും രൂപീകരണം മുതൽ തന്നെ ഫ്രറ്റേണിറ്റി കൂടെ നിന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ മികച്ച സ്വീകരണമാണ് മേൽ സന്ദർശനങ്ങളിൽ ജാഥക്ക് ലഭിച്ചത്.
സാഹോദര്യ രാഷ്ട്രീയം എന്ന പുതിയ കാല മുദ്രാവാക്യത്തെ കാമ്പസുകളിൽ ഉയർത്താൻ ജാഥക്ക് സാധിച്ചിട്ടുണ്ട്. പാരമ്പര്യ വിദ്യാർഥി സംഘടനകളുടെ പഴകി പുളിച്ച മുദ്രാവാക്യങ്ങൾക്ക് മുന്നിൽ പുതിയ കാല രാഷ്ട്രീയത്തെ കാമ്പസുകൾ വലിയ രീതിയിൽ സ്വീകരിച്ചു. ഫ്രറ്റേണിറ്റിയുടെ ആശയവും , നയവും, രാഷ്ട്രീയ ഊന്നലുകളും പ്രതിഫലിപ്പിക്കുന്നതായിരുന്നു സാഹോദര്യ രാഷ്ട്രീയ ജാഥ. ഫ്രറ്റേണിറ്റിയെ പഠിക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ വിദ്യാർഥികൾക്ക് മികച്ച ഒരു റഫറൻസ് കൂടിയായിരുന്നു ജാഥ.