തിരുവനന്തപുരം : മീഡിയ വൺ സംപ്രേഷണ വിലക്കിന് കാരണമായി കേന്ദ്ര സർക്കാർ സമർപ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്ത ‘ദേശ സുരക്ഷ’ എന്നും വിമത ശബ്ദങ്ങളെ വേട്ടയാടാനുള്ള ടൂളായി ഉപയോഗിക്കപ്പെട്ട ചരിത്രമാണുള്ളത് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. മാധ്യമ സ്വാതന്ത്ര്യത്തെ നിരോധിക്കുന്ന ഭരണകൂടവും കോടതിയും ജനാധിപത്യ മൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നത് എന്നും യോഗം കൂട്ടിച്ചേർത്തു.
ശക്തമായ ജനാധിപത്യത്തിൻ്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ സംവിധാനങ്ങളെ തങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാത്തത് കൊണ്ട് ഭീഷണിപ്പെടുത്തിയും നിരോധിച്ചും ഇല്ലാതാക്കിക്കൊണ്ട് കേന്ദ്രസർക്കാർ നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മീഡിയ വൺ സംപ്രേഷണ വിലക്ക്.
നിരോധിക്കപ്പെട്ടതിന് കാരണം എന്താണെന്ന് പോലും വിശദീകരിക്കാതെ ദേശ സുരക്ഷയുടെ മറവിലെ കേന്ദ്രസർക്കാർ നടപടി രാജ്യത്ത് സംഘപരിവാറിന് കീഴിൽ നടത്തപ്പെട്ടു കൊണ്ടിരിക്കുന്ന വിയോജിപ്പിൻ്റെ ശബ്ദങ്ങളെ വേട്ടയാടുന്നതിൻ്റെ തുടർച്ചയാണ്.
ജനാധിപത്യത്തിൽ മൗലികാവകാശങ്ങളുടെ നിരാകരണവും നീതിനിഷേധങ്ങളും തുടർക്കഥയാകുമ്പോൾ ഭരണഘടനാ സംരക്ഷകരായി നിലനിൽക്കേണ്ട നീതിന്യായ സംവിധാനങ്ങളിൽ നിന്നും ഉണ്ടാകുന്ന നിരീക്ഷണങ്ങളും വിധികളും അങ്ങേയറ്റം നിരാശപ്പെടുത്തുന്നതും ജനാധിപത്യത്തിൻ്റെ നിലനിൽപിനെ തന്നെ വെല്ലുവിളിക്കുന്നതുമാണ്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ വരുന്നില്ല എന്നും മറിച്ച് അത് ഭരണപരമായ കാര്യങ്ങളായി ഭരണകൂടത്തിന് തീരുമാനങ്ങൾ സ്വീകരിക്കാമെന്നുമുള്ള നിരീക്ഷണം ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ്. ദേശ സുരക്ഷ എന്നത് മാധ്യമ സ്ഥാപനങ്ങളെ നിരോധിക്കാനുള്ള കാരണമാകാം എന്ന വിധി സംഘപരിവാർ ഭരണകൂടത്തിനു കീഴിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വിരുദ്ധ -വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള എല്ലാവിധ ഒത്താശയും ചെയ്തു നൽകുന്നതാണ്.
സംഘ് പരിവാർ നിർവചിക്കുന്ന ദേശസ്നേഹത്തെയും ദേശസുരക്ഷയേയും സംബന്ധിച്ച ആഖ്യാനങ്ങളോട് മറുചോദ്യങ്ങൾ ഉന്നയിച്ചും റദ്ദ് ചെയ്തും കൊണ്ടു മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന് വികസിക്കാൻ സാധിക്കുകയുള്ളുവെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. നീതി ബോധമുള്ള മുഴുവൻ ജനങ്ങളും ഈ മാധ്യമ വേട്ടക്കെതിരെ രംഗത്തുവരികയും ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളുമുയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്റഫ്, കെ.എം ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ലത്തീഫ് പി എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ, ശഹിൻ ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.