തിരുവനന്തപുരം: ലക്ഷദ്വീപിലെ മൂന്ന് കേന്ദ്രങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ നടത്തുന്ന ബി.എ അറബിക്, പി.ജി കോഴ്സുകള്‍ നിര്‍ത്തലാക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനം അംഗീകരിക്കാനാവില്ല. പഠനനിലവാരമില്ലെന്നു പറഞ്ഞുകൊണ്ടാണ് ലക്ഷദ്വീപ് ഭരണകൂടം എം.എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്.സി അക്വാകള്‍ച്ചര്‍, മാത്തമാറ്റിക്സ് എന്നീ പി.ജി കോഴ്സുകള്‍ക്കൊപ്പം ബി.എ അറബിക് കൂടി നിര്‍ത്താന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപില്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ഭരണകൂട അജണ്ടകള്‍ക്ക് കുട പിടിക്കുന്ന തീരുമാനമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഇപ്പോള്‍ എടുത്തിരിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗത്തില്‍ ഡിഗ്രി ഒന്നാം റാങ്ക് നേട്ടം തന്നെ ലക്ഷദ്വീപിലെ കേന്ദ്രത്തിന് അവകാശപ്പെടാനുണ്ട്. മാത്രമല്ല, ദ്വീപിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് വേണ്ടി തെരഞ്ഞെടുക്കാറുള്ള അറബിക് കോഴ്സ് ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഉപരി പഠത്തിനു വേണ്ടി അപേക്ഷ നല്‍കാനിരിക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ കുറവാണെന്നും, പഠനനിലവാരമില്ലെന്ന് പറഞ്ഞ് ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കടമത്തത് ദ്വീപ് കേന്ദ്രങ്ങളിലെ കോഴ്സുകള്‍ ഒഴിവാക്കുന്നത്. ഈ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികള്‍ കേരളത്തില്‍ വന്ന് പഠിക്കട്ടെ എന്നാണ് ഭരണകൂട നിലപാട്.
പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന് പ്രക്രിയ കൂടി അടുത്തിരിക്കെ നിരവധി വിദ്യാര്‍ഥികളോടുള്ള തികഞ്ഞ വഞ്ചനയാണ് യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം. ദ്വീപിലെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ബി.എ അറബിക്, മറ്റു പി.ജി കോഴ്സുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുകയും വിദ്യാര്‍ത്ഥികളുടെ പഠനാവസരം അടിയന്തിരമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി വിരുദ്ധമായ ഇത്തരം അവകാശ ലംഘനങ്ങളോട് ശക്തമായ പ്രതിഷേധങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സമര രംഗത്ത് മുന്നിലുണ്ടാകും.