മലപ്പുറം: കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധിയിൽ മുഖ്യമായതാണ് ഹയർ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തത .ഈ വിഷയം മാറിമാറി അധികാരത്തിലേറിയ ഇടതുവലതു സർക്കാറുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും സ്ഥിരം പരിഹാരമുണ്ടാകുംവിധം നടപടികളെടുക്കാൻ ഇരുകൂട്ടരും ശ്രമം നടത്തിയിട്ടില്ല. അതിന്റെ ഫലമായി 70 ശതമാനത്തിലധികം മാർക്ക് നേടി എസ് എസ് എൽ സി പാസായ വിദ്യാർഥികൾക്ക് പോലും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി ഗതികേട് വരുന്നു. മലബാറിന് പുറത്തുള്ള ജില്ലകളിൽ പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥികളെക്കാൾ ഉപരിപഠന സീറ്റുകൾ നിലനിൽക്കുമ്പോഴാണ് മലപ്പുറത്ത് ജനിച്ചു പോയതിന്റെ പേരിൽ മാത്രം ഈ കുട്ടികൾ അനീതിക്കിരയാവേണ്ടി വരുന്നത്.ഈ വർഷത്തെ കണക്കനുസരിച്ച് പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ എസ്.എസ് എൽ സി പാസാവയരേക്കാൾ പ്ലസ് വൺ സീറ്റുകളുണ്ട്. മറ്റ് ഉപരിപഠന സാധ്യതകളായ വി എച്ച് എസ് ഇ ,ഐ ടി ഐ ,പോളിടെക്നിക് എന്നിവ വേറെയും ആ ജില്ലകളിലുണ്ട്. കഴിഞ്ഞ വർഷം ഈ ജില്ലകളിൽ പല ബാച്ചുകളും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കേണ്ടി വന്നിട്ടുണ്ട്.സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് ആവശ്യത്തിലേറെ ബാച്ചുകളും സീറ്റുകളും ഉണ്ടാവുകയും മലബാർ ജില്ലകളിൽ അതേ സമയം പതിനായിരങ്ങൾ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചന ഭീകരാവസ്ഥയാണ് സംസ്ഥാനത്ത് കുറച്ച് വർഷങ്ങളായി നിലനിൽക്കുന്നത്.
ഈ വർഷത്തെ കണക്കനുസരിച്ച് മലപ്പുറം ജില്ലയിൽ
77685 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 76633 വിദ്യാർഥികൾ ഉപരി പഠനത്തിനർഹരായി. എന്നാൽ 41200 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് മലപ്പുറം ജില്ലയിൽ സർക്കാർ എയ്ഡഡ് മേഖലയിൽ നിലവിലുള്ളത്. 85 ഗവൺമെൻറ് ഹയർ സെക്കന്ററികളിൽ 50 സീറ്റുകൾ വീതം 435 ബാച്ചുകളിലായി 21750 സീറ്റുകൾ. എയ്ഡഡ് മേഖലയിൽ 84 ഹയർ സെക്കൻററി സ്കൂളുകളിലായി 389 ബാച്ചുകളിൽ 19450 സീറ്റുകളും. സർക്കാർ സ്കൂളും എയ്ഡഡും ചേർത്താൽ 21750 + 19450 = 41200 സീറ്റുകൾ.
ഗവൺമെന്റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ് ഇ പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകൾ. ഇവയിലെ മുഴുവൻ സീറ്റും കൂട്ടിയാൽ അയ്യായിരത്തിനടുതത്ത് മാത്രമാണുള്ളത്. 27 വി.എച്ച്.എസ് ഇ കളാണ് മലപ്പുറം ജില്ലയിലുള്ളത്. 24 എണ്ണം ഗവൺമെന്റും മൂന്നെണ്ണം എയ്ഡഡും. 77 ഗവൺമെൻ്റ് ബാച്ചുകളിലും ഏഴ് എയ്ഡഡ് ബാച്ചുകളിലുമായി ആകെ 2820 സീറ്റുകളുമാണുള്ളത്. ഗവൺമെന്റ് – എയ്ഡഡ് പോളിടെക്നിക്കുകളിലായി വെറും 1150 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. ഐ.ടി.ഐ കളിൽ 1087 സീറ്റും. എല്ലാം ചേർന്നാൽ 5057 ഉണ്ടാകും. ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലെ എല്ലാ സീറ്റുകൾ കൂട്ടിയാലും 46257 സീറ്റുകളാണ് ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ മലപ്പുറം ജില്ലയിലുള്ളത്.
പത്താം ക്ലാസ് പാസായ 30376 വിദ്യാർഥികൾക്ക് ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ഒരു സ്കീമിലും ഉപരി പഠനത്തിന് അവസരമില്ലെന്നർഥം. പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിടുന്ന സർക്കാർ മലപ്പുറത്തെ വിദ്യാർഥികൾ ഉയർന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിൽ ചേർന്നോട്ടെ എന്ന് തീരുമാനിച്ചാൽ പോലും അപ്പോഴും 23408 വിദ്യാർഥികൾ പുറത്തുതന്നെയായിരിക്കും. 12025 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിൽ അൺഎയ്ഡഡ് മേഖയലയിലുള്ളത്.
സി.ബിഎസ്.ഇ, ഐ സി എസ് ഇ സ്കീമിൽ SSLC എഴുതിയവർ ഈ കണക്കിന് പുറത്തുള്ളവരാണ്. കോവിഡ് പ്രതിസന്ധിയുൾപ്പെടെ കാരണം കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ ശേഷം നാട്ടിൽ പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവർ വേറെയുമുണ്ടാകും.ഇതിനോടൊപ്പം സേ പരീക്ഷാവിജയികളുമടക്കം അയ്യായിരത്തിലധികം വിദ്യാർഥികൾ ഇങ്ങനെ കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ അപേക്ഷകരായുണ്ടായിരുന്നു. ഒരു അധ്യയന വർഷം മാത്രം വാലിഡിറ്റിയുള്ള പത്തോ ഇരുപതോ ശതമാനം താൽക്കാലിക സീറ്റുവർധനവ് കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നതിന് കഴിഞ്ഞ വർഷങ്ങൾ തന്നെ സാക്ഷിയാണ്. ആ അധ്യയനം പൂർത്തിയായാൽ ആ വർധനവ് ഇല്ലാതാകുകയും ചെയ്യും. വരും വർഷങ്ങളിൽ സീറ്റുകൾ പഴയപടിയായി പ്രതിസന്ധി അതേപ്പടി തുടരും.തെക്കൻ ജില്ലകളിൽ വിദ്യാർഥികളില്ലാതെ കാലിയായി കിടക്കുന്ന ഒന്നോ രണ്ടോ ബാച്ചുകൾ ഒരു വർഷത്തിന് മാത്രമായി കൊണ്ടുവരുന്ന താൽക്കാലിക നീക്കുപ്പോക്കുകളും പ്രശ്നപ്പരിഹാരമല്ല. സ്ഥിരമായ പരിഹാരത്തിന് മലപ്പുറം ജില്ലയിൽ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. മലപ്പുറം ജില്ലയിലെ 85 ഗവൺമെൻ്റ് ഹയർ സെക്കൻ്ററികളിലും ആവശ്യാനുസാരം മൂന്ന് ഗ്രൂപ്പുകളിലുമുള്ള പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചാൽ ഏറക്കുറെ പ്രതിസന്ധിക്ക് പരിഹാരമാകും.മലപ്പുറം ജില്ലയിൽ 19 ഗവൺമെൻറ്ഹൈസ്കൂളുകളിൽ ഇപ്പോഴും ഹയർ സെക്കന്ററിയില്ല. ഇവിടങ്ങളിൽ ഭൗതികസൗകര്യമൊരുക്കി ഉടൻ ഹയർ സെക്കന്ററി അനുവദിക്കാൻ സർക്കാർ നടപടിയെടുക്കണം. ഗവൺമെന്റ് സ്കൂളുകൾക്ക് മുൻഗണന നൽകുമ്പോഴും ചില പഞ്ചായത്തുകളിലോ തൊട്ടടുത്ത പ്രദേശങ്ങളിലോ ഗവ.ഹയർ സെക്കൻ്ററികൾ ഇല്ലാത്ത ഇടങ്ങളുണ്ട്. അവിടങ്ങളിൽ ഭൗതികസൗകര്യങ്ങളുള്ള എയ്ഡഡ് സ്കൂളുകളെയും പരിഗണിച്ചാലേ പ്രതിസന്ധിക്ക് പരിഹാരമാകൂ. നിലവിലെ വ്യവസ്ഥയിൽ തന്നെ ക്ലാസിൽ അമ്പത് കുട്ടികളുണ്ടായിരിക്കെ താൽക്കാലികമായി സീറ്റ് വർധിപ്പിക്കുക എന്നത് പരിഹാരമേയല്ല. അത് മറ്റ് അക്കാദമിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നത് കഴിഞ്ഞ അധ്യയന വർഷങ്ങളിലെ അനുഭവങ്ങളുമാണ്. മുമ്പ് വന്ന സർക്കാരിൽ പഴിചാരി വിഷയത്തെ അഭിമുഖീകരിക്കുന്നതിൽ നിന്നും ഇനിയും സംസ്ഥാന സർക്കാരിന് ഒളിച്ചോടാനാവില്ല.എല്ലാ കണ്ടും കേട്ടും അനുഭവിച്ചും വളരുന്ന പുതിയ തലമുറയിൽ ഭരണ സംവിധാനങ്ങളോട് അസംതൃപ്തി വളർത്താനേ അത് ഇടയാക്കൂ . പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിലും സാമൂഹിക നീതിയിലും മുന്നോട്ടുവെക്കുന്ന ഒരു ഭരണകൂടം എന്നന്നേക്കുമായി ഈ പ്രതിസന്ധി പരിഹരിക്കുന്ന സ്പെഷൽ പാക്കേജുകളും നടപടികളുമാണ് എടുക്കേണ്ടത്.പുതിയ അധ്യയനവർഷമാരംഭിക്കും മുമ്പ് അതുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. ഇല്ലായെങ്കിൽ മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി വ്യത്യസ്ഥ പ്രക്ഷോഭ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വം നൽകും.